Saturday, March 19, 2011

ഇതും ചില 'ആന' വിശേഷങ്ങള്‍

   "സ്കൂളില്‍  പോകാനായി  ബാഗെടുത്ത്  റോഡിലേയ്ക്കു  കയറിയതേയുള്ളു,  മുന്നില്‍  പാഞ്ഞടുക്കുന്ന  ആന. എന്ത്  ചെയ്യണമെന്നറിയില്ലായിരുന്നു.എങ്ങനെയോ ഓടി വീട്ടീല്‍ക്കയറിയെന്നുമാത്രമറിയാം.പിന്നീടറിഞ്ഞു,  ഓടിയെന്നല്ലാതെ  ആ  ആന  ഒരു  ഉപദ്രവും  ഉണ്ടാക്കിയില്ല ... എന്ന്."  പറയുന്നത്  പൂഞ്ഞാര്‍  സെന്റ്  ആന്റണീസിലെ   വിദ്യാര്‍ത്ഥിനി  അമ്രുത  രവീന്ദ്രന്‍.
         "ബസിനു  നേര്‍ക്കുള്ള  ആനയുടെ  വരവുകണ്ടതേ  രക്തം  ഉറഞ്ഞുപോയതുപോലെയായി.തലങ്ങും  വിലങ്ങും  ബസില്‍  കുത്തുകയായിരുന്നു.ബസ്  ചെരിയുന്നതോ  ,  മതിലില്‍  തങ്ങിനിന്നതോ  അറിഞ്ഞില്ല.എങ്ങനെ  പുറത്തിറങ്ങിയെന്നു  ചോദിച്ചാല്‍  അതുമറിയില്ല."ഇത്  ഹയര്‍  സെക്കന്ററി  വിഭാഗം വിദ്യാര്‍ഥിനിയായിരുന്ന  ട്രീസാ  റാണിയുടെ  അനുഭവം.
                                           2010-ല്‍ പുഞ്ഞാറിലും പാതാമ്പുഴയിലും  ആനയിടഞ്ഞപ്പോള്‍ ദൃക്സാക്ഷികളായ  സഹപാഠികളുടെ ഈ വിവരണങ്ങളാണ് ആനയുടെ സ്വഭാവരീതികളെക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. കേരള എലിഫെന്റ് ഓണേഴ്സ്ഫെഡറേഷന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി  അഡ്വ. രാജേഷ് പല്ലാട്ടിനെ ഞങ്ങള്‍ കാണാനെത്തിയതും ഈ ഉദ്ദേശ്യത്തോടെയായിരുന്ന. പാലായിലുളള  തന്റെ  ഓഫീസിലിരുന്ന് അദ്ദേഹം ഞങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.


ആനകള്‍ ഇടയാനുളള കാരണങ്ങള്‍ എന്താണ് ?
    ആന ഒരു വന്യമൃഗമാണ്. കാട്ടില്‍ ജനിച്ചു വളര്‍ന്ന ഈ മൃഗത്തെ നമ്മള്‍ മെരുക്കിയെടുത്ത് നമ്മുടെ ആവശ്യങ്ങള്‍ക്കു് ഉപയോഗിക്കുന്നു. ഈ മൃഗത്തിന്റെ അടിസ്ഥാനമായ സ്വഭാവത്തിന് മാറ്റമുണ്ടാകില്ല. ഉള്ളിലെ ജന്മസിദ്ധമായ സ്വഭാവം ചിലപ്പോള്‍ അത് പുറത്തെടുക്കുന്നു. അതോടൊപ്പം മനുഷ്യരുടെ ചില പ്രവൃത്തികള്‍കൂടി  ആനകള്‍ ഇടയുന്നതിന് കാരണമാകുന്നുണ്ട്.
പാപ്പാന്മാര്‍ക്ക്  പ്രത്യേക പരിശീലനം നല്‍കാറുണ്ട് ?..
    അങ്ങനെതൊരു സംവിധാനം ഇതുവരെ നിലവിലില്ല. എന്നാല്‍ കഴിഞ്ഞ 2 വര്‍ഷമായി  എലിഫെന്റ്  ഓണേഴ്സ്  ഫെഡറേഷന്‍ , സര്‍ക്കാരുമായി സഹകരിച്ച് 5 ദിവസത്തെ സഹവാസക്യാമ്പ് സംഘടിപ്പിച്ചു വരുന്നുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനുള്ള  പദ്ധതി തയ്യാറായി വരുന്നു.
ഉത്സവങ്ങള്‍ പോലുള്ള ആഘോഷവേളകളില്‍ ആനകളെ ഏഴുന്നള്ളിയ്ക്കുമ്പോള്‍ സമയദൈര്‍ഘ്യമോ വലിയ ശബ്ദങ്ങളോ ആനകള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോ ?
    ഇതൊരു തെറ്റായ ധാരണയാണ്. ശ്രദ്ധിക്കേണ്ടകാര്യം, എല്ലാത്തരം ആനകളെയും നമ്മള്‍ ഇപ്രകാരം ഉപയോഗിക്കാറില്ല എന്നതാണ്. എഴുന്നള്ളത്തിന് ആനകള്‍ പ്രത്യേകമുണ്ട്. ആനകളുടെ സ്വഭാവ ഗുണങ്ങളെ അടിസ്ഥാമാക്കി ഏതൊക്കെ ആവശ്യങ്ങള്‍ക്ക് അവയെ ഉപയോഗിക്കാം എന്ന് വേര്‍തിരിച്ചിട്ടുണ്ട്. എഴുന്നള്ളത്ത് ആനകള്‍ ഉത്സവങ്ങളും ആഘേഷങ്ങളും ആസ്വദിക്കുന്നവയാണ്. ചെണ്ടമേളങ്ങളും, ആളുകളുടെ ആരവങ്ങളും തീവെട്ടിയുടെ വെളിച്ചവുമെല്ലാം ഇവയ്ക്ക് സന്തോഷം നല്‍ക്കും.
അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ ആനയിടയാന്‍ കാരണമാകുമോ ?
    ചൂട് ഉയരുന്നത് ഇതിനുകാരണമായി പലരും പറയാറുണ്ട്. പക്ഷേ, ആനകള്‍ കൂടുതലായി കാണപ്പെടുന്നത് നിബിഢവനങ്ങളിലല്ല, മറിച്ച് ചൂട് കൂടിയ പുല്‍മേടുകളിലാണ്. പിന്നെ, നമ്മുടെ ശരീരപ്രകൃതിയേക്കാള്‍ വ്യത്യസ്തമാണ് ആനകളുടെ ശരീരപ്രകൃതി. ചൂട് കൂടുമ്പോള്‍ നമ്മള്‍ വിയര്‍ക്കും.പക്ഷേ ആനകള്‍ക്ക് വിയര്‍പ്പില്ല.
ചില പെരുമാറ്റ രീതികള്‍ ആനകള്‍ക്ക് ദേഷ്യം വരുത്തും എന്നത് ശരിയാണോ ?
    ശരിയാണ്. മനുഷ്യരുടെ കാര്യം പരിഗണിയ്ക്കുക. നിങ്ങള്‍ കുട്ടികള്‍ക്കു തന്നെ തോളില്‍ കൈയ്യിട്ടുനടക്കാന്‍ ഇഷ്ടമാണ്. മറ്റു ചിലര്‍ക്ക് അതിഷ്ടമല്ല. നമ്മള്‍ കൈതട്ടി മാറ്റിയെന്നിരിയ്ക്കും. കൈ ചൂണ്ടി സംസാരിച്ചാല്‍ ഇഷ്ടപ്പെടാത്തവരില്ലേ ? ഇതുപോലെ തന്നെ കൊമ്പില്‍ പിടിയ്ക്കുന്നതോ, സ്പര്‍ശിക്കുന്നതോ ഒക്കെ ഇഷ്ടപ്പെടാത്ത ആനകളുമുണ്ട്.
ആനകുളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള റിഫ്ളക്റ്റര്‍, ചിപ്പ്.. ഇവയെക്കുറിച്ച്......?
    രാത്രികാലങ്ങളില്‍ ആനകളെ കൊണ്ടുപോകുമ്പോള്‍ സുരക്ഷയ്ക്കായാണ് റിഫ്ളക്റ്റര്‍ ഒട്ടിക്കുന്നത്. മൈക്രോ ചിപ്പ്, ആനകളെ സംബന്ധിച്ച് ഒരു അടിസ്ഥാന രേഖയാണ്. ഒരു നെല്‍മണിയേക്കാള്‍ വലിപ്പം കുറഞ്ഞ ഇതില്‍ 18 അക്കമുള്ള ഒരു കോഡ് നമ്പറുണ്ട്. ആനയുടെ ഇടതു ചെവിയുടെയും കഴുത്തിന്റെയും ഇടയിലായി ഈ ചിപ്പ് ഇന്‍ജക്ട്ട് ചെയ്യുന്നു.ആവശ്യ നേരങ്ങളില്‍ മൈക്രോചിപ്പ് റീഡര്‍ ഉപയോഗിച്ച് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാം.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ?
    ആനകളെ കണ്ടാസ്വദിക്കുക. ഇഷ്ടം കൂടുമ്പോള്‍ തൊട്ടുനോക്കുക, കൊമ്പിലും മറ്റും പിടിക്കുക, ഇതൊക്കെ ആളുകള്‍ ചെയ്യാറുണ്ട്.ഇവയെല്ലാം ഒഴിവാക്കുക. അകലെ നിന്ന് ആനച്ചന്തം ആസ്വദിക്കുക. മറ്റുള്ളവയെപ്പോലെ ഇതും ഒരു മൃഗമാണെന്ന ചിന്ത മനസിലുണ്ടാകുക.
(ഇന്റര്‍വ്യൂ- ഗൗതം കൃഷ്ണ, ആല്‍ബെര്‍ട്ട് ജെ. വേണാടന്‍, മുഹമ്മദ് ബിലാല്‍ ബിന്‍ ജമാല്‍)

No comments:

Post a Comment