Saturday, March 26, 2011

പ്ലാസ്റ്റിക് മാലിന്യവിമുക്ത കേരളത്തിനായി കൈ കോര്‍ക്കുക

ഫാ. ജോര്‍ജ്ജ് വയലില്‍ക്കളപ്പുര CMI
       ആധുനിക ലോകത്തിലെ 'മാലിന്യ ഭീകരന്‍' എന്നു വിളിക്കാവുന്ന പ്ലാസ്റ്റിക്കിനെക്കുറിച്ച് സംസാരിക്കുകയാണ്  ഫാ. ജോര്‍ജ്ജ് വയലില്‍ക്കളപ്പുര CMI. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ മുന്‍ അദ്ധ്യാപകനായ ജോര്‍ജ്ജച്ചന്‍  ഇപ്പോള്‍ ഇടമറ്റം KTJM ഹൈസ്കൂളില്‍ സേവനം അനുഷ്ഠിച്ചുവരികയാണ്.  'ക്ലിന്‍ ഇടമറ്റം' പ്രോജക്റ്റിലൂടെ , ഒരു ഗ്രാമത്തെത്തന്നെ  ശുചിത്വത്തിലേക്ക് നയിക്കുന്ന , KTJM ഹൈസ്കൂളിന്റെ അനുകരണീയവും പ്രശംസനീയവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇദ്ദേഹമാണ്. സ്കൂളിലെ എല്ലാ കുട്ടികളേയും നീന്തല്‍ പഠിപ്പിച്ച കേരളത്തിലെ ആദ്യ സ്കൂളായി KTJM ഹൈസ്കൂള്‍ മാറിയതിനു പിന്നിലും ജോര്‍ജ്ജച്ചന്റെ അക്ഷീണ പ്രയത്നമാണുള്ളത്. പ്ലാസ്റ്റിക്കിന്റെ വിവേകപൂര്‍ണമായ ഉപയോഗത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.

"പ്ലാസ്റ്റിക്കിന്റെ വിവേകപൂര്‍ണമായ ഉപയോഗം ഇന്നിന്റെയും നാളെയുടെയും നന്മയ്ക്കും മനുഷ്യന്റെയും പ്രകൃതിയുടെയും രക്ഷയ്ക്കും"
 
         കുറഞ്ഞ നിര്‍മ്മാണ ചെലവില്‍  ഏതു നിറത്തിലും രൂപത്തിലും ഉണ്ടാക്കുവാനുള്ള സൗകര്യം , കൈകാര്യം ചെയ്യാനുള്ള എളുപ്പം തുടങ്ങിയ കാര​ണങ്ങളാല്‍ പ്ലാസ്റ്റിക് ഇന്ന് ലോകമെമ്പാടും  ജീവിതത്തിന്റെ സമസ്ത മേഖലകളെയും കീഴടക്കിയിരിക്കുന്നു . ഉപയോഗം വളരെ വ്യാപകമായതോടെ പ്ലാസ്റ്റിക് മൂലമുള്ള ദുരന്തങ്ങള്‍ അതിലും വ്യാപകമായി. അതിനാല്‍ പ്ലാസ്റ്റിക് വസ്തുക്കള്‍  വളരെ വിവേകത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഭാവിതലമുറയുടേതെന്നല്ല , ഇന്നുള്ള നമ്മുടെയും പ്രകൃതിയുടെയും നാശത്തിനും അത് കാരണമാകും .                 

പ്ലാസ്റ്റിക് മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍

          ഇന്ന് നമ്മള്‍ പ്ലാസ്റ്റിക് കൂടുകളും കുപ്പികളും ഉപയോഗശേഷം വീടിന് പുറത്തേക്കും വഴിയിറമ്പുകളിലേക്കും നദികളിലേക്കും വനങ്ങളിലേക്കും വലിച്ചെറിയുന്നു. ഇങ്ങനെ ഏറിയപ്പെടുന്ന പ്ലാസ്റ്റിക്  സാധനങ്ങള്‍ മണ്ണില്‍ ലയിച്ചു ചേരുവാന്‍ വളരെ വര്‍ഷങ്ങള്‍   വേണ്ടി വരുന്നു. അതിനാല്‍

- നമ്മുടെ തന്നെ വളര്‍ത്തുമൃഗങ്ങളും വന്യ ജീവികളും ജലജീവികളും ഇവ തിന്ന് ചാകുന്നതിനിടവരുന്നു.
- നാടും നഗരവും ഭവനപരിസരങ്ങളും വിനോദ യാത്രാ കേന്ദ്രങ്ങളും വനങ്ങളും തോടുകളും നദികളും  കടലും മലിനമാകുന്നു . 
- വീടുകളിലെയും മറ്റും ജൈവമാലിന്യങ്ങള്‍ പ്ലാസ്റ്റിക് കൂടുകളിലാക്കി എറിയുന്നതിനാല്‍ അവ അഴുകി മണ്ണോടു മണ്ണാകാന്‍ കാലതാമസം നേരിടുന്നു. ഇത്  ദുര്‍ഗന്ധവ്യാപനത്തിനും പലവിധ  ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.
- മലിനജലം പ്ലാസ്റ്റിക് സാധനങ്ങളില്‍ കെട്ടിക്കിടന്ന് കൊതുകുജന്യ രോഗങ്ങള്‍ പടരുവാന്‍ കാരണമാകുന്നു.
- പ്ലാസ്റ്റിക് സാധനങ്ങള്‍  തടഞ്ഞുനിന്ന് ഓടകളിലെ വെള്ളമൊഴുക്ക് തടസ്സപ്പെട്ട് റോഡുകളില്‍    വെള്ളക്കെട്ട് ഉണ്ടാകുന്നു.

- പ്ലാസ്റ്റിക് നിരന്ന് കിടക്കുന്ന സ്ഥലങ്ങളില്‍ മഴവെള്ളം താഴാതെ ഭൂമി ദാഹിച്ചു മരിക്കുന്നു.
- ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടുന്നു.

പ്ലാസ്റ്റിക് കത്തിച്ചാല്‍ പലതരം വിഷവാതങ്ങളുണ്ടാകുന്നു.
ഉദാ:
1.ഡയോക്സിന്‍ (ഇതിലും വീര്യം കൂടിയ മറ്റൊരു വിഷവാതകം ശാസ്ത്രലോകം ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല.
2.ഫ്യൂറാന്‍
3.കാര്‍ബണ്‍മോണോക്സൈഡ്
4.കാര്‍ബണ്‍ഡൈഓക്സൈഡ് (ആഗോള താപനത്തിന് കാരണമാകുന്നു.)
         
പ്ലാസ്റ്റിക് മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍

       പ്ലാസ്റ്റിക് നിര്‍മ്മിക്കാനുപയോഗിക്കുന്ന അസംസ്കൃത സാധനങ്ങള്‍ വിഷപദാര്‍ത്ഥങ്ങളാണ്. പ്ലാസ്റ്റിക്  പാത്രങ്ങളില്‍ നിന്നും കൂടുകളില്‍ നിന്നും , പ്രത്യേകിച്ച് ചൂടുളളതോ എ​ണ്ണ​മയമുളളതോ ആയ ഭക്ഷണപദാര്‍ത്ഥങ്ങളിലേക്ക് , പ്ലാസ്റ്റിക്കിന്റെ ചെറുകണിക എളുപ്പം  ലയിച്ചു ചേരുന്നു. അതു കൊണ്ടാണ് പ്ലാസ്റ്റിക് പാത്രങ്ങളില്‍ സുക്ഷിക്കുന്ന ഭക്ഷണത്തിന്  പ്ലാസ്റ്റിക്കിന്റെ മണവും ചുവയും ഉണ്ടാകുന്നത്. ഇത്തരം ഭക്ഷണം കഴിക്കുന്നതിലുടെയും മുകളില്‍ പറഞ്ഞ വിഷവാതകങ്ങള്‍ ശ്വസിക്കുന്നതിലൂടെയും ക്യാന്‍സര്‍ , ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാകുന്നു.
       ഹോര്‍മോണ്‍ തകരാറുണ്ടായി , ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളും , പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെയും സ്വഭാവം കാണിക്കുന്നതിനിടവരുന്നു.പെണ്‍കുട്ടികള്‍ വളരെ നേരത്തെ ശാരീരിക പക്വത കാണിക്കുന്നതിന് ഇടവരുന്നു.ആണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുന്നു.
       ഗര്‍ഭസ്ഥ ശിശുക്കളെപോലും വളരെ ദോഷകരമായി ബാധിക്കുന്നു.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

- യാതൊരു കാരണവശാലും പ്ലാസ്റ്റിക് കത്തിക്കുവാന്‍ പാടില്ല.
- പ്ലാസ്റ്റിക് ഭരണികളിലും കുപ്പികളിലും കൂടുകളിലും ഭക്ഷണം സൂക്ഷിക്കുന്നതും എടുക്കുന്നതും ഒഴിവാക്കുക.
- പരമ പ്രധാനമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുക.

 പ്ലാസ്റ്റിക്കിന്റെ വിവേകപൂര്‍ണ്ണമായ ഉപയോഗം : 5 R-കള്‍

1. Refuse - നിരസിക്കുക
      കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ , പ്രത്യേകിച്ച് സ്വന്തം വാഹനങ്ങളില്‍ പോകുന്നവര്‍ , കടലാസ്സില്‍ മാത്രം പൊതിഞ്ഞു വാങ്ങുക.
2. Reduce - ഉപയോഗം കുറയ്ക്കുക
      ഒന്നിലധികം കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ , നേരത്തെ കിട്ടിയ കുടിനുള്ളില്‍ മറ്റ് കടകളില്‍ നിന്നും വാങ്ങുന്ന സാധനങ്ങളും   ഇടുക.
3. Reuse-വീണ്ടും ഉപയോഗിക്കുക
      കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ പോകുമ്പോള്‍ , നേരത്തെ കിട്ടിയ കടുമായി പോവുക.

4. Recover-ശേഖരിക്കുക
      അറിവില്ലാതെ ഇതിനകം പുറത്തെറിഞ്ഞുകളഞ്ഞ പ്ലാസ്റ്റിക് സാധനങ്ങള്‍  പെറുക്കിയെടുത്ത് കഴുകി വൃത്തിയാക്കി സൂക്ഷിക്കുക.
5. Recycle-പുനര്‍ചംക്രമണത്തിന് കൊടുക്കുക.
     പ്ലാസ്റ്റിക് സാധനങ്ങള്‍ വൃത്തിയാക്കി , വെയിലും മഴയും ഏല്‍ക്കാതെ സൂക്ഷിച്ചാല്‍  കച്ചവടക്കാര്‍ വാങ്ങും. (ഫോണ്‍: 9447231435)

 ഗുണമേന്മ അടയാളം
 
       ഗുണമേന്മയുള്ള  പ്ലാസ്റ്റിക് പാത്രങ്ങളുടെയും ഭരിണികളുടെയും  കുപ്പികളുടെയും അടിയില്‍ ത്രികോണത്തിനുള്ളില്‍ 1 മുതല്‍ 7 വരെ അടയാളപ്പെടുത്തിയിരിക്കും. അതില്‍ 4 , 5 , 7 നമ്പറുകളുള്ളവ മാത്രമാണ് വീണ്ടും ഉപയോഗിക്കാവുന്നത്.

   

Saturday, March 19, 2011

ഇതും ചില 'ആന' വിശേഷങ്ങള്‍

   "സ്കൂളില്‍  പോകാനായി  ബാഗെടുത്ത്  റോഡിലേയ്ക്കു  കയറിയതേയുള്ളു,  മുന്നില്‍  പാഞ്ഞടുക്കുന്ന  ആന. എന്ത്  ചെയ്യണമെന്നറിയില്ലായിരുന്നു.എങ്ങനെയോ ഓടി വീട്ടീല്‍ക്കയറിയെന്നുമാത്രമറിയാം.പിന്നീടറിഞ്ഞു,  ഓടിയെന്നല്ലാതെ  ആ  ആന  ഒരു  ഉപദ്രവും  ഉണ്ടാക്കിയില്ല ... എന്ന്."  പറയുന്നത്  പൂഞ്ഞാര്‍  സെന്റ്  ആന്റണീസിലെ   വിദ്യാര്‍ത്ഥിനി  അമ്രുത  രവീന്ദ്രന്‍.
         "ബസിനു  നേര്‍ക്കുള്ള  ആനയുടെ  വരവുകണ്ടതേ  രക്തം  ഉറഞ്ഞുപോയതുപോലെയായി.തലങ്ങും  വിലങ്ങും  ബസില്‍  കുത്തുകയായിരുന്നു.ബസ്  ചെരിയുന്നതോ  ,  മതിലില്‍  തങ്ങിനിന്നതോ  അറിഞ്ഞില്ല.എങ്ങനെ  പുറത്തിറങ്ങിയെന്നു  ചോദിച്ചാല്‍  അതുമറിയില്ല."ഇത്  ഹയര്‍  സെക്കന്ററി  വിഭാഗം വിദ്യാര്‍ഥിനിയായിരുന്ന  ട്രീസാ  റാണിയുടെ  അനുഭവം.
                                           2010-ല്‍ പുഞ്ഞാറിലും പാതാമ്പുഴയിലും  ആനയിടഞ്ഞപ്പോള്‍ ദൃക്സാക്ഷികളായ  സഹപാഠികളുടെ ഈ വിവരണങ്ങളാണ് ആനയുടെ സ്വഭാവരീതികളെക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. കേരള എലിഫെന്റ് ഓണേഴ്സ്ഫെഡറേഷന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി  അഡ്വ. രാജേഷ് പല്ലാട്ടിനെ ഞങ്ങള്‍ കാണാനെത്തിയതും ഈ ഉദ്ദേശ്യത്തോടെയായിരുന്ന. പാലായിലുളള  തന്റെ  ഓഫീസിലിരുന്ന് അദ്ദേഹം ഞങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.


ആനകള്‍ ഇടയാനുളള കാരണങ്ങള്‍ എന്താണ് ?
    ആന ഒരു വന്യമൃഗമാണ്. കാട്ടില്‍ ജനിച്ചു വളര്‍ന്ന ഈ മൃഗത്തെ നമ്മള്‍ മെരുക്കിയെടുത്ത് നമ്മുടെ ആവശ്യങ്ങള്‍ക്കു് ഉപയോഗിക്കുന്നു. ഈ മൃഗത്തിന്റെ അടിസ്ഥാനമായ സ്വഭാവത്തിന് മാറ്റമുണ്ടാകില്ല. ഉള്ളിലെ ജന്മസിദ്ധമായ സ്വഭാവം ചിലപ്പോള്‍ അത് പുറത്തെടുക്കുന്നു. അതോടൊപ്പം മനുഷ്യരുടെ ചില പ്രവൃത്തികള്‍കൂടി  ആനകള്‍ ഇടയുന്നതിന് കാരണമാകുന്നുണ്ട്.
പാപ്പാന്മാര്‍ക്ക്  പ്രത്യേക പരിശീലനം നല്‍കാറുണ്ട് ?..
    അങ്ങനെതൊരു സംവിധാനം ഇതുവരെ നിലവിലില്ല. എന്നാല്‍ കഴിഞ്ഞ 2 വര്‍ഷമായി  എലിഫെന്റ്  ഓണേഴ്സ്  ഫെഡറേഷന്‍ , സര്‍ക്കാരുമായി സഹകരിച്ച് 5 ദിവസത്തെ സഹവാസക്യാമ്പ് സംഘടിപ്പിച്ചു വരുന്നുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനുള്ള  പദ്ധതി തയ്യാറായി വരുന്നു.
ഉത്സവങ്ങള്‍ പോലുള്ള ആഘോഷവേളകളില്‍ ആനകളെ ഏഴുന്നള്ളിയ്ക്കുമ്പോള്‍ സമയദൈര്‍ഘ്യമോ വലിയ ശബ്ദങ്ങളോ ആനകള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോ ?
    ഇതൊരു തെറ്റായ ധാരണയാണ്. ശ്രദ്ധിക്കേണ്ടകാര്യം, എല്ലാത്തരം ആനകളെയും നമ്മള്‍ ഇപ്രകാരം ഉപയോഗിക്കാറില്ല എന്നതാണ്. എഴുന്നള്ളത്തിന് ആനകള്‍ പ്രത്യേകമുണ്ട്. ആനകളുടെ സ്വഭാവ ഗുണങ്ങളെ അടിസ്ഥാമാക്കി ഏതൊക്കെ ആവശ്യങ്ങള്‍ക്ക് അവയെ ഉപയോഗിക്കാം എന്ന് വേര്‍തിരിച്ചിട്ടുണ്ട്. എഴുന്നള്ളത്ത് ആനകള്‍ ഉത്സവങ്ങളും ആഘേഷങ്ങളും ആസ്വദിക്കുന്നവയാണ്. ചെണ്ടമേളങ്ങളും, ആളുകളുടെ ആരവങ്ങളും തീവെട്ടിയുടെ വെളിച്ചവുമെല്ലാം ഇവയ്ക്ക് സന്തോഷം നല്‍ക്കും.
അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ ആനയിടയാന്‍ കാരണമാകുമോ ?
    ചൂട് ഉയരുന്നത് ഇതിനുകാരണമായി പലരും പറയാറുണ്ട്. പക്ഷേ, ആനകള്‍ കൂടുതലായി കാണപ്പെടുന്നത് നിബിഢവനങ്ങളിലല്ല, മറിച്ച് ചൂട് കൂടിയ പുല്‍മേടുകളിലാണ്. പിന്നെ, നമ്മുടെ ശരീരപ്രകൃതിയേക്കാള്‍ വ്യത്യസ്തമാണ് ആനകളുടെ ശരീരപ്രകൃതി. ചൂട് കൂടുമ്പോള്‍ നമ്മള്‍ വിയര്‍ക്കും.പക്ഷേ ആനകള്‍ക്ക് വിയര്‍പ്പില്ല.
ചില പെരുമാറ്റ രീതികള്‍ ആനകള്‍ക്ക് ദേഷ്യം വരുത്തും എന്നത് ശരിയാണോ ?
    ശരിയാണ്. മനുഷ്യരുടെ കാര്യം പരിഗണിയ്ക്കുക. നിങ്ങള്‍ കുട്ടികള്‍ക്കു തന്നെ തോളില്‍ കൈയ്യിട്ടുനടക്കാന്‍ ഇഷ്ടമാണ്. മറ്റു ചിലര്‍ക്ക് അതിഷ്ടമല്ല. നമ്മള്‍ കൈതട്ടി മാറ്റിയെന്നിരിയ്ക്കും. കൈ ചൂണ്ടി സംസാരിച്ചാല്‍ ഇഷ്ടപ്പെടാത്തവരില്ലേ ? ഇതുപോലെ തന്നെ കൊമ്പില്‍ പിടിയ്ക്കുന്നതോ, സ്പര്‍ശിക്കുന്നതോ ഒക്കെ ഇഷ്ടപ്പെടാത്ത ആനകളുമുണ്ട്.
ആനകുളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള റിഫ്ളക്റ്റര്‍, ചിപ്പ്.. ഇവയെക്കുറിച്ച്......?
    രാത്രികാലങ്ങളില്‍ ആനകളെ കൊണ്ടുപോകുമ്പോള്‍ സുരക്ഷയ്ക്കായാണ് റിഫ്ളക്റ്റര്‍ ഒട്ടിക്കുന്നത്. മൈക്രോ ചിപ്പ്, ആനകളെ സംബന്ധിച്ച് ഒരു അടിസ്ഥാന രേഖയാണ്. ഒരു നെല്‍മണിയേക്കാള്‍ വലിപ്പം കുറഞ്ഞ ഇതില്‍ 18 അക്കമുള്ള ഒരു കോഡ് നമ്പറുണ്ട്. ആനയുടെ ഇടതു ചെവിയുടെയും കഴുത്തിന്റെയും ഇടയിലായി ഈ ചിപ്പ് ഇന്‍ജക്ട്ട് ചെയ്യുന്നു.ആവശ്യ നേരങ്ങളില്‍ മൈക്രോചിപ്പ് റീഡര്‍ ഉപയോഗിച്ച് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാം.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ?
    ആനകളെ കണ്ടാസ്വദിക്കുക. ഇഷ്ടം കൂടുമ്പോള്‍ തൊട്ടുനോക്കുക, കൊമ്പിലും മറ്റും പിടിക്കുക, ഇതൊക്കെ ആളുകള്‍ ചെയ്യാറുണ്ട്.ഇവയെല്ലാം ഒഴിവാക്കുക. അകലെ നിന്ന് ആനച്ചന്തം ആസ്വദിക്കുക. മറ്റുള്ളവയെപ്പോലെ ഇതും ഒരു മൃഗമാണെന്ന ചിന്ത മനസിലുണ്ടാകുക.
(ഇന്റര്‍വ്യൂ- ഗൗതം കൃഷ്ണ, ആല്‍ബെര്‍ട്ട് ജെ. വേണാടന്‍, മുഹമ്മദ് ബിലാല്‍ ബിന്‍ ജമാല്‍)